എനിക്കു പറയാനുള്ള ചില കാര്യങ്ങള്‍ ഞാനിവിടെ തുറന്നു പറയുന്നു. ചിലപ്പോള്‍ അപ്രിയ സത്യങ്ങളാവാം. കപട സദാചാരങ്ങള്‍ക്കെതിരെയാകാം. സദയം ക്ഷമിക്കുക..

30 ഒക്‌ടോബർ 2010

ഫ്ലാഷ് ഡ്രൈവ്



അയാള്‍ ദിവ്യനെ കണ്ടു.
ഇത്തിരി ശാന്തി...
ദിവ്യന്‍ ഒരു ഫ്ലാഷ് ഡ്രൈവ് നല്‍കി.
'സര്‍‌വ്വമത വേദ ഗ്രന്ഥങ്ങളും ഇതില്‍ ഉണ്ട്.
പഴ്സില്‍ സൂക്ഷിച്ചോളൂ.'

ബ്ലൂടുത്ത്



'ദൈവമേ, ഭൂമിയില്‍ ഇത്തിരി പോലും കരുണയില്ല.
അയാള്‍ പ്രാര്‍ത്ഥിച്ചു
'ബ്ലൂടുത്ത് ഓണാക്കൂ', ദൈവം.
ദൈവ കാരുണ്യം ഭൂമിയില്‍ വര്‍ഷിച്ചു കൊണ്ടിരുന്നു.

മെമ്മറികാര്‍ഡ്


മനുഷ്യന്റെ നന്മ തിന്മകള്‍ മാലാഖമാര്‍ രേഖപ്പെടുത്തുന്നുണ്ട്,
പരലോകത്ത് വിചാരണ ചെയ്യുവാന്‍.
പണ്ട് മദ്രസയില്‍ പഠിച്ചത്
മരണാസന്ന സമയത്ത് അയാള്‍ ഉള്‍ക്കിടിലത്തോടെ ഓര്‍ത്തു.
അയാള്‍ മെമ്മറികാര്‍ഡ് ഫോര്‍മാറ്റ് ചെയ്തു.

23 ഒക്‌ടോബർ 2010

ദുബൈ ശുര്‍ഥ VS കേരള പോലീസ്



ഭാരതീയ മഹാരാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ കായിക മാമാങ്കം കെങ്കേമമായി കൊണ്ടാടി പേരും പെരുമയും നേടിയപ്പോള്‍, പിടി ഉഷയെ ക്ഷണിക്കാത്തതു മൂലം കായിക പ്രേമികള്‍ക്കുണ്ടാ‍യ മനോവിഷമം തീര്‍ക്കാമെന്നു വെച്ചാണ് ആസ്ത്രേലിയയുമായുള്ള ഏകദിനം കൊച്ചിയില്‍ വെച്ചത്. കുടിവെള്ളം ജപ്പാനില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന സ്വന്തം നാട്ടുകാരോടു അനുകമ്പ തോന്നിയ ദൈവം, മഴ പെയ്യിച്ചാല്‍ കളി മുടങ്ങുമെന്ന് നിനച്ചിരിക്കില്ല. ഈ നാണക്കേടില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ സാക്ഷാല്‍ കേരള പോലിസിനു തന്നെ ഇടപെടേണ്ടിവന്നു. അങ്ങിനെ കാക്കിയുടുപ്പിട്ട പോലീസ് ഏമാന്‍മാരും കറുത്ത കോട്ടിട്ട വക്കീല്‍ സാറമ്മാരും തലസ്ഥാനത്ത് മാറ്റുരച്ചു. ഉഗ്രമായ പോരാട്ടത്തിലൂടെ തലസ്ഥാനം പൂരപ്പറമ്പാക്കി ലോക പോലീസിനു തന്നെ മാതൃകയായി. കായിക മാമങ്കത്തില്‍ സ്വര്‍ണ്ണ പതക്കം നേടിയ അഭിനവ് ബിന്ദ്രയെ പോലും വെല്ലുന്നതായിരുന്നു കേരള പോലീസിന്റെ ഉന്നങ്ങള്‍. ഇങ്ങനെ എത്രയെത്ര ധീര ശൂര സാഹസങ്ങള്‍!

എനിക്ക് പോലീസിനെ ചെറുപ്പം മുതലേ ഭയമാണ്. പോലീസിനെ കാണുമ്പോള്‍ എന്റെ അടിവയറു കാളും. കുടവയറും കൊമ്പന്‍ മീശയും വെടിയുണ്ട നിറച്ച തോക്കും. ഏതു നിമിഷവും ഉന്നം വെക്കും. വെടിവെക്കും. അടികിട്ടും. എന്നിങ്ങനെയുള്ള ആധിയാണെനിക്ക്. എങ്കിലും ചെറുപ്പത്തില്‍, പോലീസ് വണ്ടി കണ്ടാല്‍ ദൂരെ മറഞ്ഞു നിന്നു കൗതുകത്തോടെ നോക്കിയിട്ടുണ്ട്. ആരെയാണ് അടിക്കുകയെന്ന്, വെടി വെക്കുകയെന്നിങ്ങനെ യുള്ള ആകാംക്ഷ. എന്നേക്കാള്‍ ഇത്തിരി മുതിര്‍ന്ന എസ് എഫ് ഐ കുട്ടികള്‍, ‘കാക്കിക്കുള്ളിലെ കാട്ടാളാ, ഞങ്ങള്‍ക്ക് നിങ്ങള്‍ പുല്ലാണ്” എന്ന മുദ്രവാക്യം വിളിച്ച് ഹൈ സ്കൂളിന് മുന്നില്‍ വലയം വെക്കുമ്പോള്‍ വലിയ അത്ഭുതമാണെനിക്ക്. ‘ന്റെ പടച്ചോനേ, ഇവര്‍‌ക്കെന്ത് ധൈര്യാ’.

പാസ്പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നതിന്റെ നടുക്കം ഇന്നും മാറിയിട്ടില്ല. നിറയെ അധ്യാപകരുള്ള ഹെഡ് മാഷിന്റെ റൂമില്‍ കയറിച്ചെല്ലുന്ന ഒരു എല്‍ പി സ്കൂള്‍ വിദ്യാര്‍ഥിയുടെ അവസ്ഥയായിരുന്നു. ആനക്കാലുകള്‍ക്കിടയിലൂടെ മറുപുറം കടക്കുന്ന ഭീതിയോടെയാണ് ഇപ്പോള്‍ കോഴിക്കോട് എയര്‍‌പോര്‍ട്ട് കടക്കുന്നത്. നിറയെ പോലീസ് കാരാണ്. വയസ്സേറെ ആയിട്ടും പോലീസിനോടുള്ള ഭീതി കുറയുകയല്ല, ഏറുകയാണ്. ഉരുട്ടിക്കൊലയും പരത്തിക്കൊലയും, ആറ്റില്‍ ചാടിച്ചും കിണറ്റില്‍ ചാടിച്ചും പോലിസ് കാട്ടുന്ന സാഹസികതകള്‍ കേള്‍ക്കുമ്പോള്‍ ദൈവമേ അവരുടെ മുന്നില്‍ പെടരുതേ എന്നാണെന്റെ പ്രാര്‍ത്ഥന. ഗ്വാണ്ടനമോ ജയിലധികൃതരും കേരള പോലീസു ഒരേ നാണയത്തിന്റെ മറുപുറങ്ങളാണ്.


ദുബൈ പോലീസിന്റെ മുന്നിലൂടെ നെഞ്ച് വിരിച്ച് നടക്കാനും മെട്രോ സ്റ്റേഷനുകളിലെ യൂണിഫോമണിഞ്ഞ പോലീസുകാര്‍ക്കു മുന്നില്‍ കാലിന്‍ മേല്‍ കാല്‍ കയറ്റിവെച്ചിരിക്കാനുമുള്ള എന്റെ ധൈര്യം ചില്ലറയൊന്നുമല്ല. വഴിയോരങ്ങളില്‍ കണ്ട് മുഖപരിചയമുള്ള പോലീസുകാര്‍ക്ക് കൈ കൊടുത്തു സലാം പറയുന്നതിനും ഒട്ടും സങ്കോചമില്ല. അവരോടു വഴിയന്വേഷിക്കാം. സഹായം തേടാം. കൈകാട്ടി പോലീസ് വണ്ടി നിറുത്തിച്ച് റോഡു മുറിച്ചു കടക്കാം. എത്ര സൗമ്യമായാണ് ജനങ്ങളോട് അവര്‍ പെരുമാറുന്നത്.

ഒരു വെള്ളിയാഴ്ച കുടുംബ സമേതം അല്‍ഥവാറിലെ എമിറേറ്റ്സ് കോപറേറ്റീവില്‍ ഇത്തിരി സാധാനം വാങ്ങിക്കാന്‍ കയറിയതാണ്. സാധനങ്ങള്‍ പെറുക്കിയെടുത്ത് എനിക്കു ഹന്നയ്ക്കും എടുക്കാന്‍ കഴിയുന്നതിലേറെയായി. വീട്ടിലേക്ക് പത്തു മിനിറ്റ് ദൂരമേയുള്ളൂ. ഹന്നയുടെ ഒരു കയ്യില്‍ സാലിഹും മറുകയ്യില്‍ ഒരു ഷോപ്പിംഗ് ബാഗും ഉണ്ടായിരുന്നു. നടന്നു തുടങ്ങിയതേയുള്ളൂ. ഒരു പോലീസുകാരന്‍ വീടന്വേഷിച്ചു.വണ്ടിയുണ്ടോ എന്ന് ചോദിച്ചു. പോലീസ് കാരന്‍ തന്റെ കുടുംബത്തെ അല്‍ഥവാര്‍ പാര്‍ക്കിലാക്കി വാഹനത്തിനരികെ കാത്തു നില്‍ക്കുകയായിരുന്നു.
‘വണ്ടി വേണ്ട, ദാ അവിടെയാണ് വീട്‘. ഞാന്‍ വീടിന്റെ ഭാഗത്തേക്ക് കൈ ചൂണ്ടി.
വണ്ടിയില്‍ കയറ്, ഞാന്‍ കൊണ്ടു വിട്ടു തരാമെന്ന് പോലീസ്.
ലാ.. ലാ.. മശ്‌കൂര്‍.. മശ്‌കൂര്‍..(വേണ്ട. നന്ദി) ഞാന്‍ പറഞ്ഞൊഴിഞ്ഞു.
എന്നിട്ടും പോലീസ് വിട്ടില്ല. ഒടുവില്‍ പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഞങ്ങള്‍ വണ്ടിയില്‍ കയറി.ഹന്നയുടെ കണ്ണുകളില്‍ ഭയവും അത്ഭുതവും. പോലീസ് ഞങ്ങളെ വീട്ടിലെത്തിച്ചു. “നല്ല പോലീസ് അല്ലേ?” വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ ഹന്ന വാ തുറന്നു. “ഇവര്‍ മാത്രമല്ല, ദുബൈ പോലീസ് നല്ലവരാണ്.” ഞാന്‍ മറുപടി നല്‍കി.

റാഷിദിയ മെട്രോ സ്റ്റേഷനരികെ കാര്‍ പാര്‍ക്ക് ചെയ്ത് സലീം സ്റ്റേഷനിലേക്ക് നടന്നു. സ്റ്റേഷനകത്തു കടമ്പോഴേക്കും ഒരു ഫോണ്‍ കാള്‍.
‘സലീം ആണോ?”
‘അതെ’
വണ്ടിയുടെ നമ്പര്‍ പറഞ്ഞു കൊണ്ട്, വണ്ടി തന്റേതാണോയെന്ന് ചോദിച്ചു. ശുര്‍ഥയാണെന്നറിഞ്ഞപ്പോള്‍ സലീമിന്റെ ഹൃദയമിടിപ്പ് കൂടി. വല്ല ഫൈനും ആയിരിക്കും. തന്റെ പിന്നില്‍ പോലീസ് വണ്ടി ഉണ്ടായിരുന്നത് സലീം ഒര്‍ത്തു.
“അതിന്റെ പാര്‍ക്കിംഗ് ലൈറ്റ് ഓഫ് ചെയ്തിട്ടില്ല. പോയ് ഓഫാക്ക്“ പോലീസ് പറഞ്ഞു.
സലീം ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴേക്കും ബാറ്ററി കാലിയാകും. വണ്ടി സ്റ്റാര്‍ട്ടാകില്ല. അത് പോലീസിനറിയാം. ചിലപ്പോള്‍ പോലീസ് തന്നെ ബറ്ററി റീ ചാര്‍ജ്ജ് ചെയ്തു കൊടുക്കേണ്ടിയും വരും.

ഇത്തരം നന്മകളും സദ്‌വൃത്തിയും സൗഹൃദവും കാത്തു സൂക്ഷിക്കുന്നതോടൊപ്പം തന്നെ നിതാന്ത ജഗ്രത പുലര്‍ത്തുന്നുമുണ്ട് ദുബൈ പോലീസ്.

ഞങ്ങള്‍ അല്‍ ഥവാറിലായിരുന്നു താമസം. ചുറ്റും വി ഐ പി അറബികളുടെ വീടുകള്‍. ഒരു നാള്‍ സാലിഹിനെ ഉറക്കി ഞങ്ങളും ഉറക്കത്തിലേക്കു കടക്കുമ്പോഴാണ് വാതിലിന് മുട്ടുന്നത് കേട്ടത്. വാതില്‍ തുറന്നു. വിറച്ചു കൊണ്ടു ഫൈസല്‍. അവന്റെ ആരിഫ നാട്ടിലായിരുന്നു.
‘നീ കുഞ്ഞിനെയുമെടുത്ത് വാ. പുറത്ത് പോലീസുണ്ട്.” വിറയാര്‍ന്ന ശബ്ദമായിരുന്നു ഫൈസലിന്റേത്. ഏറെ പണിതുറക്കിയ സാലിഹിനെ എടുത്ത് ഹന്നയെയും വിളിച്ചുണര്‍ത്തി വീടിന് വെളിയിലിറങ്ങി. ഹന്നയ്ക്കും വിറക്കാന്‍ തുടങ്ങി. പോലീസ് ഞങ്ങളെ കണ്ടു. കുഞ്ഞിനെയും. തിരിച്ചു പോയ്കോളാന്‍ പറഞ്ഞു.

ഫൈസല്‍ പിന്നീട് സംഗതി പറഞ്ഞു. അവന്റെ സുഹൃത്ത് ഫസല്‍ വീട്ടില്‍ വന്നു ഏറെ വൈകിയാണ് പോയത്. ഫസല്‍ പോയതിനു ശേഷം ഗൈറ്റ് അടക്കാന്‍ വെളിയിലറങ്ങിയ അവനെ പോലീസ് ‘പൊക്കുക’യായിരുന്നു. രാത്രി വൈകിയ നേരത്ത് സംശയാസ്പദമായി കണ്ട അവനെ ചോദ്യം ചെയ്ത്, ‘നിരപരാധിത്വം” ബോധ്യപ്പെട്ട് പോലീസ് വിട്ടയച്ചു.



ഒരിക്കല്‍ പുലര്‍കാല വെളുപ്പിന് ജബല്‍ അലിയിലേക്കുള്ള ബസിന് വേണ്ടി ഒടുകയായിരുന്ന ഷംസീറിനെയും പാട്രോളിങ്ങിലായിരുന്ന പോലീസ് പൊക്കിയിരുന്നു. വെളുപ്പാന്‍ കാലത്ത് ലാപ്‌ടോപ് മോഷ്ടിച്ച് ഒടുകയാണെന്ന് അവര്‍ക്ക് തോന്നിപ്പോയി. പൊതുജനങ്ങളുടെ ചെറിയ ചലനങ്ങള്‍ പോലും ദുബൈ പോലീസ് ശ്രദ്ധിക്കുന്നുണ്ട്.

ഫാമിലി വരുന്നതിന് മുമ്പ് നായിഫിലെ ദുബൈ ലൈബ്രറി ബില്‍ഡിംഗിലായിര്‍ന്നു താമസം.തൊട്ടടുത്ത ഗ്രോസറിയിലെ ഇറാനി രാവിലെ കട തുറന്നപ്പോള്‍ സെയ്‌ഫ് ലോക്കര്‍ കാണാനില്ല. അവരുടെ കുടുംബക്കാര്‍ മുഴുവന്‍ ജോലി ചെയ്യുന്ന കടയാണ്. അവരുടെയൊക്കെ പാസ്പോര്‍ട്ട്, പൈസ, ലൈസന്‍സ് പോലുള്ള രേഖകള്‍ അതിലുണ്ടായിരുന്നു. പിന്നിലെ ഗ്രില്‍ മുറിച്ചാണ് സാധനം കടത്തിയിട്ടുള്ളത്. ഇറാനി നായിഫ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ ചെന്നു. പോലീസ് ഇറാനിയെ അകത്തേക്ക് കൂട്ടി ചെന്നു. ഇറാനിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. തന്റെ ലോക്കറും കള്ളനും അതാ മുന്നില്‍. രാത്രി കള്ളന്‍ ലോക്കറുമായി പോകുന്ന വഴിതന്നെ പാട്രോളിങ്ങിലായിരുന്ന പോലീസ് പിടികൂടുകയായിരുന്നു.

ഇങ്ങനെ എടുത്തു പറയാന്‍ മാത്രം ജാഗരൂഗരാണ് ദുബൈ പോലീസ്. കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ നിന്ന് ജ്വല്ലറിയിലേക്ക് തുരങ്കമുണ്ടാക്കിയത് പോലീസ് അറിയുന്നത് മോഷണത്തിനു ശേഷവും. സെണ്‍‌ട്രല്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലില്‍ നിന്നു പ്രതികള്‍ രക്ഷപ്പെടുന്നു.

കടുത്ത ജാഗ്രത പാലിക്കുകയും നിരവധി കുറ്റവാളികളെ താമസംവിനാ പിടികൂടുകയും ചെയ്തിട്ടുണ്ട് ദുബൈ പോലീസ്. എന്നാല്‍ അവരുടെ പെരുമാറ്റം ഒട്ടും പരുക്കമല്ല താനും.

ചെറിയ ഒരു അത്യാഹിതങ്ങളോ അപടകങ്ങളോ ഉണ്ടായാല്‍ മതി, സര്‍വ്വ വിധ സന്നാ‍ഹങ്ങളുമായി ദുബൈ പോലീസ് പറന്നെത്തും. ചെറിയൊരു അഗ്നിസ്ഫുരമുണ്ടായാല്‍ ഒരു യുദ്ധ പ്രതിരോധനത്തിനുള്ള ആക്കത്തോടെയാണ് അവരുടെ കുതിപ്പ്. ഞങ്ങള്‍ മലയാളികള്‍ക്ക് അത് കാണുമ്പോള്‍ പുച്ഛവും. ചിമ്മിനിക്കൂട് അണക്കാന്‍ ഫയര്‍ ഫോഴ്സോ എന്ന പരിഹാസം. കാരണം നമ്മുടെ നാട്ടില്‍ ദുരന്തങ്ങള്‍ കെട്ടണയുമ്പോഴേക്കല്ലേ പോലീസ് സന്നാ‍ഹം എത്തുകയുള്ളൂ. മദ്യ മയക്കത്തില്‍ നിന്നുണരുമ്പോഴേക്കും ‘പൂരം” കഴിഞ്ഞിരിക്കും.

അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തി ആക്രമണം തുടങ്ങിയപ്പോള്‍, ദുബൈയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ശക്തമായ ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടിരുന്നു. സംഘാടകരില്ലാതെ ‘സ്വയം ഭൂ’ ആയ ഒരു റാലി. തീവ്രവാദത്തിന്റെ സിരാകേന്ദ്രമായ പാകിസ്താനില്‍ നിന്നുള്ള പതിനായിരക്കണക്കിന് പഠാണികളും തീവ്ര പ്രതികാര വാഞ്ചയുമായി നിരവധി ഫലസ്തീനികളും അഫ്‌ഗാനികളും റാലിയില്‍ പങ്കെടുത്തിട്ടുണ്ട്. അമേരിക്കന്‍ കോണുസുലേറ്റ് ലക്ഷ്യമാക്കിയായിരുന്നു റാലി. കോണ്‍സുലേറ്റിന് പൂര്‍ണ സംരക്ഷണം പോലീസ് നല്‍കി. റാലിയെ പ്രതിരോധിക്കാന്‍ നിരവധി സായുധ പോലീസുകാരും വാഹനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഒരു തുള്ളി ചോര ചിന്താതെ, റാലിയില്‍ പങ്കെടുത്ത ആരെയും നോവിക്കാതെ പോലീസ് ആ റാലി പിരിച്ചു വിട്ടു. “നിങ്ങളുടെ പ്രതിഷേധം ഞങ്ങള്‍ മനസ്സിലാക്കുന്നു. ആരും പ്രകോപിതരാകരുത്. സമധാനത്തോടെ പിരിഞ്ഞു പോകണം.” എന്ന് വളരെ സൗമ്യതയോടെ പോലീസ് മേധാവി ലൗഡ് സ്പീക്കറിലൂടെ വിളിച്ചു പറയുക മാത്രമാണ് ചെയ്തത്. പോലീസ് വളരെ ശാന്തമായിട്ടായിരുന്നു ജനങ്ങളെ നേരിട്ടത്. ആ റാലിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനെങ്ങാനും പാടു പറ്റിയിരുന്നെങ്കില്‍, ഇന്ന് ദുബൈയുടെ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഞങ്ങളുടെയും.

കേരളത്തില്‍ നൂറ്റി ചില്വാനം ആളുകള്‍ നടത്തുന്ന സമരങ്ങളും താലൂക്ക്-കളക്ട്രേറ്റ് മാര്‍ച്ചുകളും പിരിച്ചു വിടണമെങ്കില്‍ ചോരപ്പുഴ ഒഴുകണം. മുത്തങ്ങയിലും കിനാലൂരും കാസര്‍‌ഗോഢും ഒക്കെ കണ്ടത് അതാണല്ലോ?

ദുബൈ പോലീസിന്റെ ജാഗ്രതയും കുറ്റവാളികളെ കണ്ടെത്താനുള്ള രീതിയും സൗമ്യതയും ലോക പോലീസിനു തന്നെ മാതൃകയാണ്.

ഇപ്പോൾ കിട്ടിയത്: കണ്ണൂര്‍ സെണ്‍‌ട്രല്‍ ജയില്‍ നിന്നു തടവുകാരന്‍ ജയില്‍ ചാടി. ജീവപര്യന്തം തടവില്‍ കഴിയുന്ന ഒറ്റപ്പാലം സ്വദേശി മോഹന്‍‌ദാസാണ് ജയില്‍ ചാടിയത്. മാള ഇരട്ടക്കൊലപാതക കേസിലെ പ്രതി റിപ്പര്‍ ദയാനന്ദനും മോഷണ കേസുകളിലെ പ്രതി റിയാസും മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും രക്ഷപെട്ടിരുന്നു. ഇവരെ പിടികൂടിയശേഷം ജയിലില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. 25/10/2010 12:12pm

17 ജൂലൈ 2010

മരണം നല്‍കുന്ന വേദനകള്‍...

മരണം അനിഷേധ്യമായ ഒരു സത്യമാണ്. ഭൗതിക ജീവിതത്തിന്റെ അന്ത്യവും പരലോക ജീവിതത്തിന്റെ തുടക്കവും മരണത്തോടെയാകുന്നു. സര്‍ വ്വജീവജാലങ്ങളൂം മരണത്തെ അഭിമുഖീകരിക്കുന്നു. നിത്യവും നൂറുകണക്കിന് മരണവാര്‍ത്തകള്‍ നമ്മുടെ സമീപത്തു നിന്നും നമ്മള്‍ അറിയുന്നു. നമ്മുടെ ഉറ്റവരും ഉടയവരും നമ്മില്‍ നിന്നകലുമ്പോള്‍ നമുക്കുണ്ടാകുന്ന വേദന വലുതാണ്. അതിന്റെ ആഘാതത്തില്‍ നിന്നു മുക്തി നേടാന്‍ ചിലപ്പോള്‍ കാലങ്ങള്‍ തന്നെ വേണ്ടിവരും. ചില വേര്‍പാടിന്‍റെ വേദനകള്‍ കാലങ്ങള്‍ക്കു പോലും മായ്കാനാവാത്ത മുറിവുകളായിരിക്കും നമുക്കു പ്രദാനം ചെയ്യുക.

വന്ദ്യരായ പാണക്കാട് ശിഹാബ് തങ്ങളുടെ വേര്‍പാട് അത്തരം ഒരു വേദനയാണ് എനിക്കുണ്ടാക്കിയത്. അദ്ദേഹവുമായി നേരിട്ടു പരിചയം ഇല്ല. ബന്ധങ്ങളില്ല. സമ്പര്‍ക്കമില്ല. ഏകദേശം ഇരുപത് വര്‍ഷം മുമ്പ് ഒരിക്കല്‍ ഒരു മാ‍ത്ര അദ്ദേഹത്തെ കണ്ടതാണ്. അദ്ദേഹത്തിന്റെ മാഹത്മ്യം മനസ്സിലാക്കുന്നതിനു മുമ്പ് കൌമാരത്തില്‍, തിങ്ങിനിറഞ്ഞ ജനവ്യൂഹങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി തൃക്കരം സ്പര്‍ശിച്ചത് ഇന്നും മങ്ങാത്ത ഒരു ഓര്‍മ്മയായി മനസ്സിലുണ്ട്. അദ്ദേഹത്തിന്റെ ഹൃദയം പോലെ മൃദുലവും ലോലവുമായ ആ കരസ്പര്‍ശം എനിക്കു നല്‍കിയ അനുഭൂതി അവാച്യമായിരുന്നു.

അദ്ദേഹത്തിന്റെ വേര്‍പാട് വലിയൊരു ശൂന്യതയായാണ് അനുഭവപ്പെടുന്നത്. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ആ ശൂന്യത നിലനില്‍ക്കുന്നു. നന്മയുടെ വടവൃക്ഷം കടപുഴകിയതുപോലെ. സ്നേഹത്തിന്റെ വലിയൊരു ഖനി തകര്‍ന്നതു പോലെ. ഒരു അനാഥത്വം തോന്നുന്നു. എനിക്കു ലഭിച്ചുകൊണ്ടിരുന്ന സ്നേഹധാര മുറിഞ്ഞതു പോലെ തീവ്രമായ ഒരു മൌന നൊമ്പരമാണ് കഴിഞ്ഞ ഒരു വര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം പ്രതിനിദാനം ചെയ്യുന്ന സമൂഹത്തില്‍ ഒരു അണുവാ‍യ എനിക്കു ഇത്രമാത്രം വേദന ആ വേര്‍പാട് നല്‍കിയിട്ടുണ്ടെങ്കില്‍, അദ്ദേഹവുമായി ആത്മബന്ധമുള്ള, നിത്യ സമ്പര്‍ക്കമുള്ള പതിനായിരങ്ങള്‍ എത്രമാത്രം വേദന സഹിക്കുന്നുണ്ടാകുമെന്ന് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹവുമായി നേരിട്ടു ബന്ധം പുലര്‍ത്താന്‍ കഴിയാത്തതില്‍ അഗാധമായ് കുറ്റബോധമുണ്ടെങ്കിലും, ഒരര്‍ത്ഥത്തില്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നെങ്കില്‍ ഈ വേദന എന്നെ തളര്‍ത്തിയേനെ.

ജാതി മത ഭേദമന്യേ അശണരുടെ അത്താണിയും പ്രയാസങ്ങള്‍ക്കു ശാന്തിയും ആയിരുന്ന അസാധാരണ വ്യക്തിത്വമാണ് അദ്ദേഹം എന്ന് വിളിച്ചോതുന്നതായിരുന്നു വിയോഗാനന്തരം പാണക്കാട് തടിച്ചുകൂടിയ ജനങ്ങളും അവരുടെ നിലവിളികളും. മരണാനന്തരം ആ തിരുദേഹം നേരിട്ടു കാ‍ണാന്‍ പോലുമാകാതെ നിലവിളിച്ചു പ്രജ്ഞയറ്റു നിലം പതിച്ച പ്രവാസികള്‍ വേറെയും.

ദുരന്തങ്ങള്‍ ഉണ്ടകുന്നതും അതില്‍ ആളുകള്‍ കൊല്ലപ്പെടുന്നതും രക്ഷപ്പെടുന്നതും എല്ലാം ദൈവ നിശ്ചയമാണ്. മംഗലാപുരം വിമാന ദുരന്തത്തില്‍ നിന്നു അബ്ദുല്ലക്കുട്ടി എം എല്‍ എ രക്ഷപ്പെട്ട വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഓര്‍മ്മവന്നത് അദ്ദേഹം കൂടുമാറ്റ സമയത്ത് അനുഗ്രഹം തേടി പാണക്കാടെത്തിയതാണ്. അതെ, ആ അനുഗ്രഹകരങ്ങള്‍ അബ്ദുല്ലക്കുട്ടിയുടെ രക്ഷക്കെത്തിയുട്ടെണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. (ആ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തിയുണ്ടാവട്ടെ ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ആശ്രിതരുടെ ദു:ഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.)

ആരാവാനാണ് ആഗ്രഹം എന്ന് അധ്യാപകന്‍ ചോദിച്ചപ്പോള്‍, ഡോക്ടര്‍, എഞ്ചിനീയര്‍, തുടങ്ങിയ കുട്ടികളുടെ സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയില്‍ അഞ്ചുവയസ്സു പ്രായമുള്ള മകന്‍ സാലിഹ് പ്രതികരിച്ചത് അത്ഭുപ്പെടുത്തുന്നതായിരുന്നു. ശിഹാബ് തങ്ങളെ പോലെയാകണം. പത്രങ്ങളില്‍ കണ്ട ഫോട്ടോയും ടെലിവിഷനില്‍ കണ്ട രൂപവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തെ കുറിച്ച് അവന്‍ അറിയില്ല.എന്നിട്ടും പടങ്ങളില്‍ മാത്രം കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ മുഖഛായ അവനെ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതെ, അദ്ദേഹത്തിന്റെ മന്ദസ്മിതം സ്നേഹത്തിന്റെ പൂനിലാവാണ്. നന്മയുടെ വറ്റാത്ത ഉറവിടമാണ്. അദ്ദേഹത്തിന്റെ സ്നേഹസ്പര്‍ശനം ആരാണ് ആശിച്ചു പോകാത്തത്?

അത്യധികം വേദനിപ്പിച്ച മറ്റൊരു മരണം ഞങ്ങള്‍ എച്ചുമ്മയെന്ന് വിളിക്കുന്ന വല്ല്യുമ്മയുടേതാണ്. അവരുടെ വിയോഗം നല്‍കിയ വേദനയില്‍ കഴിയവേയാണ് ശിഹാബ് തങ്ങളും മരണപ്പെടുന്നത്. സ്നേഹത്തിന്റെ നിറകുടം തന്നെയായിരുന്നു എച്ചുമ്മയും. രോഗങ്ങളില്‍ ശാന്തിയും പ്രയാസങ്ങളില്‍ ആശ്വാസവും സംഘര്‍ഷങ്ങളില്‍ സമാധാനവും ആയിരുന്നു അവര്‍. ഞങ്ങള്‍ മക്കളോടും പേരമക്കളോടും മാത്രമായിരുന്നില്ല അവരുടെ സ്നേഹം. വീട്ടില്‍ കയറി വരുന്ന അതിഥികളും വഴിയാത്രക്കാരായ യാചകരും ഒരു പോലെ പ്രിയപ്പെട്ടതായിരുന്നു അവര്‍ക്ക്. വീട്ടില്‍ വരുന്നവരെയെല്ലാം വേര്‍തിരിക്കാതെ മക്കളെയെന്ന പോലെ കണ്ടു.

കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളെ ഗോപ്യമാക്കി ബന്ധങ്ങളെ നില നിര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും അവര്‍ ഒരു അത്താണിയായിരുന്നു. അതിനായി അപ്രിയ സത്യങ്ങള്‍ മറച്ചു വെച്ചും അനിഷ്ടങ്ങളില്‍ മൌനമവലംഭിച്ചും അവര്‍ അതീവ ജാഗ്രത കാണിച്ചു. വീട്ടിലെ എല്ലാ അംഗംങ്ങളും ഭക്ഷണം കഴിച്ചെന്ന് ഉറപ്പ് വരുത്തി ഭക്ഷണം കഴിക്കുകയും എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പു വരുത്തി ഉറങ്ങുകയും ചെയ്യുന്ന ഒരു സ്വഭാവമായിരുന്നു അവരുടേത്.

മക്കളോടും പേരമക്കളോടും അളവറ്റ സ്നേഹമായിരുന്നു. കുട്ടികള്‍ കലഹിക്കുന്നത് പോലും അവരെ അത്യധികം നൊമ്പരപ്പെടുത്തിയിരുന്നു. കുട്ടികള്‍ ശണ്ഠകൂടാതിരിക്കാന്‍ പരസ്പരം കാണാതെയായിരുന്നു മിഠായികളും പലഹാരങ്ങളും നല്‍കിയിരുന്നത്. സ്നേഹം കാംക്ഷിക്കാതെ നല്‍കുക മാത്രം ചെയ്യുന്ന ഒരു അപൂര്‍വ സ്വഭാവം. തിമര്‍ത്തു പെയ്യുന്ന കര്‍ക്കിടകത്തില്‍, ചോര്‍ ന്നൊലിക്കുന്ന വീട് തകരുമെന്ന ഭയത്തില്‍ കുട്ടികളെയെല്ലാം വീടിനകത്ത് കൂടുതല്‍ സുരക്ഷിതമായ സ്ഥലത്ത് പാര്‍പ്പിച്ച് മഴക്ക് കാവലിരിക്കുമായിരുന്നു. രാത്രി ഇടി വെട്ടും മിന്നലും ഉണ്ടാകുമ്പൊള്‍ എഴുന്നേറ്റ് വന്ന് ഒരോരുത്തരേയും വന്നു കണ്ട് ആരും പേടിച്ചു ഞെട്ടിയുണര്‍ന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തും. അവരെ പോലെ മികച്ച ഫാമിലി മാനേജ് മെന്റാണ് കുടുംബത്തിന്റെ ഐശ്വര്യത്തിനും നന്മക്കും എന്നും വേണ്ടത്.

മറ്റുള്ളവരുടെ ദു:ഖത്തിലും പ്രയാസത്തിലും ഇത്രയേറെ വ്യാകുലപ്പെടുന്ന മറ്റൊരു സ്ത്രീ ഭൂമിയില്‍ ഇന്നുണ്ടാകില്ലെന്നാണ് തോന്നുന്നത്. മലേഷ്യയില്‍ പോയ ഉപ്പപയെ കുറിച്ചും അയല്‍ പക്കത്ത് പാല്‍ വാങ്ങാന്‍ ചെന്ന എന്നെ കുറിച്ചും ഒരേ രീതിയിലുള്ള ആകുലതകളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഉപ്പാപയുടെ കത്തു വരാന്‍ വൈകിയാലും ഞാന്‍ പാല്‍ വങ്ങിച്ചു വരാന്‍ വൈകിയലും അവര്‍ അസ്വസ്ഥമാകന്‍ തുടങ്ങും.

പ്രായത്തിന്റെ പ്രയാസങ്ങള്‍ അവഗണിച്ചും രോഗത്തിന്റെ അവശതകള്‍ മറന്നും രോഗികളെയും മരണവീടുകളിലും സന്ദര്‍ശിക്കുന്നതില്‍ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. ‘ചാര്‍ച്ചയെ ചേര്‍ക്കാന്” (കുടുംബ ബന്ധങ്ങള്‍ അറ്റു പോകാതിരിക്കാന്‍) അവശതകളെ മറന്ന് കുടുംബ വീട്ടുകളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിന്നു.

ഭൂമിയില്‍ നിന്ന് ഇത്തരം സ്നേഹത്തിന്റെ പ്രതീകങ്ങള്‍ അസ്തമിക്കുകയാണ്. സ്നേഹത്തിന്റെയും നന്മയുടെയും ഉറവ വറ്റുകയാണ്. നമുക്കു പ്രാര്‍ത്ഥിക്കാം; ശിഹാബ് തങ്ങളെ പോലെ സ്നേഹസാഗരങ്ങള്‍ ഭൂമിയില്‍ ഇനിയും ഉണ്ടാകാന്‍. അത്തരം സ്വഭാവത്തിന്റെ ഉടമയകാന്‍ നമുക്കും പ്രയത്നിക്കാം.
മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഫ്രൈഡേ 16/07/2010

07 ഏപ്രിൽ 2010

സാമ്പത്തിക പ്രതിസന്ധി:ഗള്ഫ്കാരന്റെ നട്ടെല്ലൊടിയുമ്പോള്


അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ വൈറ്റ് ഹuസിന് ബാധിച്ച അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കണ്ണൂര്‍ ജില്ലയിലെ പുറത്തീല്‍ ഗ്രാമത്തിലെ ഗ്രീന്‍ വാലിയെയും ബാധിച്ചിരികുകയാണ്. ലോകത്തെയാകമാനം ബാധിച്ച സാമ്പത്തിക പ്രതിസന്ധി കേരളത്തിലെ സാധാരണ കുടുംബത്തെയൊക്കെ ബാധിച്ചിട്ടുണ്ട്.

2001 സെപ്തംബര്‍ 11ആക്രമണത്തിന്‌ ശേഷം വൈറ്റ് ഹuസ് സ്വീകരിച്ച ക്രൂരമായ വിദേശ നയവും വികലമായ സാമ്പത്തിക വ്യയവും അമേരിക്കയെ പാപ്പരാക്കുകയായിരുന്നു. കോടിക്കണക്കിന്‍ ഡോളറിന്‍റെ ആസ്തിയുള്ള നൂറ്റാണ്ടിന്‍റെ പാരമ്പര്യമുളള ബാങ്കുകള്‍ ഉള്‍ പ്പെടെ നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ അമേരിക്കയില്‍ അടച്ചു പൂട്ടി. ലക്ഷക്കണക്കിന്‌ സ്വദേശികളും വിദേശികളും തൊഴില്‍ രഹിതരായി. നിരവധി കുടുംബങ്ങള്‍ പട്ടിണിയിലായി. ഭീകരവാദാ നിര്‍മാര്‍ജ്ജനത്തിന്‍റെയും തീവ്ര വാദ വേട്ടയുടെയും പേരില്‍ ട്രില്യണ്‍ കണക്കിന്‌ ഡോളറുകള്‍ പാഴാക്കി. നിരുത്തരവാദത്തപരമായ ധന ദുര്‍വിനിയോഗവും ആഡംബര ചിത്തരായ അമേരിക്കന്‍ ജനതയുടെ അമിത വ്യയവും അവരുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി.

ഒരു ലക്ഷം മില്യണ്‍ ഡോളറിന്‍റെ കടത്തിലാണിപ്പോള്‍ അമേരിക്ക. ഡോളറിന്‍റെ മൂല്യം മുമ്പെങ്ങുമില്ലാത്ത വിധം ഇടിഞ്ഞു. ലോക വ്യാപകമായി വിലക്കയറ്റം രൂക്ഷമായി. ഡോളറിനെ ആശ്രയിച്ചു കഴിയുന്ന അറേബ്യന്‍ ഗള്‍ഫിലെ കറന്‍സിക്ക് മൂല്യ ശോഷണം വന്നു. ഗള്‍ഫില്‍ നിന്നു ഇന്ത്യയിലേക്കുള്ള വിശിഷ്യാ കേരളത്തിലേക്കുള്ള പണമൊഴുക്ക് ഗണ്യമായി കുറഞ്ഞു. അവശ്യ സാധനങ്ങളുടെ ദuര്‍ലഭ്യതയും വിലക്കയറ്റവും കേരളത്തിലെ സാധാരണക്കാരന്‍റെ ജീവിതം ദുസ്സഹമാക്കി. ഒറ്റക്കുള്ള ആത്മഹത്യകള്‍ ഇപ്പോള്‍ കുടുംബസമേതമായി. കര്‍ഷക ആത്മഹത്യകളുടെ കണ്ണീര്‍ കഥകള്‍ക്കപ്പുറം കേള്‍ക്കുന്നത് ഉപരിവര്‍ഗ്ഗത്തിന്‍റെ പെരുകിയ ആത്മഹത്യകളാണ്.

ഒരര്‍ത്ഥത്തില്‍ ഈ സാമ്പത്തിക മാന്ദ്യവും അതു മൂലമുണ്ടായ പ്രതിസന്ധിയും നമ്മെ പുനര്‍വിചിന്തനത്തിന് പ്രേരകമാക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ നാം നമ്മുടെ മനോഭാവവും ജീവിത രീതിയും അല്പം മാറ്റണം. 80 കളില്‍ ആരംഭിച്ച ഗള്‍ഫ് പണമൊഴുക്കും അതിനു മുമ്പുണ്ടായിരുന്ന മലേഷ്യ, സിംഗപ്പുരില്‍ നിന്നുള്ള പണമൊഴുക്കും കേരളീയരുടെ പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ളവരുടെ പട്ടിണി മാറ്റുകയും അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് പുറമെ അവരെ അഹങ്കാരത്തിന്‍റെ ഉത്തുംഗതയിലേക്ക് നയിച്ചിട്ടുണ്ടെന്നുള്ളത് പറയാതെ വയ്യ.

അനന്തരം അത്യാവശ്യത്തിനും ആവശ്യത്തിനും പുറമെ നമ്മുടെ മടിശ്ശീലകള്‍ അനാവശ്യത്തിനും ആഡംബരത്തിനും വേണ്ടി തുറന്നു വെച്ചു. കൊട്ടാര സമാനമയ പാര്‍പ്പിടങ്ങളും മാനം തൊട്ടു നില്‍കുന്ന കെട്ടിടത്തിന്‍റെ ഉച്ചിയില്‍ ലക്ഷറി ഫ്ളാറ്റുകളും ശിതീകരിച്ച ആഡംബര കാറുകളും നമ്മുടെ ഇഷ്ടങ്ങളായി. കൈക്കോട്ടു പണിക്കാരും ബീഡി തെറുപ്പുകാരും മീന്‍ കച്ചവടക്കാരും എളുപ്പത്തില്‍ പണക്കാരകാമെന്ന വ്യാമോഹത്തോടെ വസ്തു വക ദല്ലാളുമാരയതോടെ, സാധരണക്കാര്‍ക്ക് വീടു വെക്കാന്‍ 3 സെന്‍റ്‌ സ്ഥലം വങ്ങാന്‍ പറ്റാത്ത വിധം സ്ഥല വില കുതിച്ചുയര്‍ന്നു. നാട്ടുപുറത്തെ മണ്ണുകള്‍ ഒടുവില്‍ ഭൂമാഫിയകളുടെ കയ്യിലായി....

എന്‍ ആര്‍ ഐ അക്കൌണ്ടുകളിലേക്ക് ഒഴുകിയെത്തുന്ന പണമൊഴുക്ക് വറ്റിത്തുടങ്ങിയിരിക്കുകയാണ്. പൂര്‍ണ്ണമായും വറ്റി വരളുന്നതിനു മുന്‍പ് നാം ധനവിനിയോഗത്തെ കുറിച്ച് ബോധവാന്‍ മാരാവുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ദശലക്ഷക്കണക്കിന് വരുന്ന ഗള്‍ഫ് മലയാളികള്‍ സാമ്പത്തിക പ്രതിസന്ധി മൂലമോ മറ്റു കാരണങ്ങളാലോ കേരളത്തിലേക്ക് മടങ്ങേണ്ടി വന്നാല്‍, പട്ടിണിക്കപ്പുറം ബദല്‍ സംവിധാനങ്ങളൊന്നുമില്ല. പുനരധിവാസത്തിന് പദ്ധതികളൊന്നുമില്ല.

നിയന്ത്രണ രേഖ

നാട്ടില്‍ 6 മണിക്കൂര്‍ നേരാം വണ്ണം പണിയെടുക്കാതെ, ഗള്‍ഫില്‍ ചെന്ന് 16ഉം 18ഉം മണിക്കൂര്‍ എല്ലു മുറിയെ രക്തം പൊടിയും വിധം കഷ്ടപ്പെട്ടു പണിയെടുക്കുന്ന പ്രവാസികള്‍, കവലകള്‍ തോറും സ്ഥാപിച്ചിട്ടുള്ള എടിഎമ്മിന്‍റെ കാര്‍ഡുകള്‍ കുടുംബിനിയെയും ധനത്തെ കുറിച്ച് ഒട്ടും അവബോധമില്ലാത്ത മക്കളെയും ഏല്പിച്ച്, എന്‍ ആര്‍ ഐ അക്ക ണ്ട് വഴിയും ഹവാല വഴിയും പണം നാട്ടിലേക്ക് ചവിട്ടി അയച്ചു കൊണ്ടിരുന്നാല്‍ ഇരുപതും മുപ്പതും വര്‍ഷമല്ല ജീവിതകാലം മുഴുവന്‍ പണിയെടുത്താലും കഷ്ടപ്പാടു തീരുകയില്ല എന്നു മനസ്സിലാക്കാന്‍ ഇനിയും വൈകരുത്. തൊഴില്‍ പെര്‍മിറ്റിന്‍റെ കാലാവധി 60 വയസ്സു കഴിഞ്ഞിട്ടും ചിലര്‍ വീണ്ടും വീണ്ടും ഉയര്‍ന്ന ഫീ നല്‍കി വിസ പുതുക്കി കൊണ്ടീരിക്കുന്നത് മുപ്പത് കൊല്ലം പണിയെടുത്തുണ്ടാക്കിയ കാശ് നശിപ്പിച്ചത് കൊണ്ടാണ്. മാത്രമല്ല ആയുഷ്കാലം മുഴുവന്‍ പണിയെടുത്താലും വറുതികളും കടങ്ങളും തീരുന്നുമില്ല. കുടുംബിനികള്‍ക്കും മക്കള്‍ക്കും മറ്റു ആശ്രിതര്‍ക്കും പ്രാഥമിക അവബോധമെങ്കിലും നല്‍കേണ്ടിയിരിക്കുന്നു.

പ്രവാസികളുടെ ധനം മുഴുവനും ചെലവഴിക്കപ്പെടുന്നത് ലക്ഷറി വില്ലകള്‍ പണിയുന്നതിലും പുറം മതിലുകൾ മോഡി കൂട്ടുന്നതിലും തുടങ്ങി മുറ്റത്തെ ഇൻ‌റർലോക്ക്, ശിതീകരിച്ച കാർ, വില കൂടിയ വസ്ത്രം, സുഗന്ധ ദ്രവ്യം, അക്ഷരജ്ഞാനമില്ലാത്തവന്റെ അത്യന്താധുനിക മൊബൈൽ ഫോണുകൾ, ഹോം തിയറ്ററുകൾ, പ്ലാസ്മ ടി വി, മൈക്രോവേവ് അടുപ്പുകൾ, ഭീമാകാരമായ ഫ്രിഡ്ജുകൾ, അൾട്രാ മൊഡേൺ വാഷിംഗ് മെഷിൻ, മുതലായ ഒട്ടും പ്രത്യുല്പാദനപരമല്ലാത്ത മേഖലകളിലാൺ‌. കൂ‍ടാതെ വിവാഹത്തിനും ഇതര സൽകാരങ്ങൾക്കും ചിലവഴിക്കപ്പെടുന്ന ഭീമമായ സംഖ്യകൾ. സാധനങ്ങൾക്ക് ദിനം പ്രതി വില കുതിച്ചുയരുമ്പോൾ ഇത്തരം ആവശ്യങ്ങൾ നിറവേറ്റാൻ ബാങ്ക് വായ്പകളെയോ മറ്റു പണമിടപാട് സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ടി വരുന്നു. അതല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നു. ഇവയെല്ലാം തന്നെ നമുക്ക് കൂടുതൽ സാമ്പത്തിക ബാധ്യത പ്രദാ‍നം ചെയ്യുന്നതാണ് സാധനങ്ങളുടെ വിലയേക്കാൾ ചുരുങ്ങിയ പക്ഷം 15% കൂടുതല്‍ വില നൽകേണ്ടി വരുന്നു. നാം പലിശ നൽകാൻ നിർബന്ധിദനാകുന്നു. ബാ‍ങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ അവരുടെ നേട്ടത്തിന് വേണ്ടി മാത്രമാണ് അവർ കൊതിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി നമ്മെ സമീപിക്കുന്നത്. കടം വീട്ടാനാവാതെ വരുമ്പോൾ പിന്നെ ഗുണ്ടകളുടെ മർദ്ദനം, ജപ്തി, ആത്മഹത്യ എന്നിവയിൽ കാര്യങ്ങൾ പര്യവസാനിക്കുന്നു.

കടം വാങ്ങിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുകയും നിർബന്ധ ബുദ്ധ്യ നടപ്പാക്കുകയും ചെയ്യുക. ധന കാ‍ര്യ സ്ഥാപനങ്ങളിലെ വായ്പ മാത്രമല്ല, വ്യക്തികളിൽ നിന്നും വായ്പ വാങ്ങാതിരിക്കുക. ജീവൻ രക്ഷാ മരുന്നുകൾ വാങ്ങാൻ ചിലപ്പോൾ വായ്പ ആവശ്യമായി വന്നേക്കാം. അല്ലാത്ത പക്ഷം കടം വാങ്ങുന്നതിനു മുമ്പ് പല വട്ടം ആലോചിക്കുക; വായ്പ വാങ്ങിയ തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന്. ആ തുക ഉപയോഗിച്ച് വാങ്ങുന്ന സാധനത്തിന്റെ ആവശ്യമെന്ത്? അത് വാങ്ങിയിട്ടില്ലെങ്കിൽ നമുക്കുണ്ടാകുന്ന നഷ്ടവും പ്രയാസവും എന്താണ്? തുടങ്ങി കാര്യങ്ങളുടെ ഗുണ ദോഷങ്ങളെ കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന് ടിവി വാങ്ങാൻ കടം വാങ്ങരുത്. ഓണത്തിനും റംസാനും മോഹിപ്പൊക്കുന്ന വാഗ്ദാനങ്ങൾ കമ്പനി നൽകിയേക്കാം. പരമാവധി വില കുറഞ്ഞിട്ടുണ്ടാകാം. എങ്കിൽ പോലും വായ്പ വാങ്ങിയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും അത് വാങ്ങിക്കരുത്. കാരണം അതൊക്കെ നമുക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഇനി പൈസ കയ്യിൽ ഉണ്ടെങ്കിൽ തന്നെ വില കൂടിയ ആഡംബര ടിവി വാങ്ങാൻ ശ്രമിക്കരുത്. മിതമായ വിലക്കു ലഭിക്കുന്ന ടിവി വാങ്ങുക.

അനുകരണമെന്ന ദുശ്ശീലവും മുളയിലേ നുള്ളിക്കളയണം. ആനയെ പോലെ പിണ്ഡമിടാൻ ശ്രമിച്ച അണ്ണാന്റെ ദുരന്ത കഥ നമുക്കറിയാം. അനുകരിക്കാൻ ശ്രമിക്കരുത്. അടുത്ത വീട്ടിലെ ഫ്രിഡ്ജിന്റെ വലിപ്പം കണ്ട് നല്ല നിലയിൽ പ്രവർത്തിക്കുന്ന നമ്മുടെ നിലവിലുള്ള ഫ്രിഡ്ജ് എക്സ്‌ചേഞ്ജ് മേളയിൽ കൊടുത്ത് പുതിയത് വാങ്ങേണ്ടതില്ല. അടുത്ത വീട്ടു മുറ്റത്ത് ഇന്റർലോക്ക് ചെയ്തത് കൊണ്ട് നമ്മുടെ മുറ്റത്ത് ഗ്രനൈറ്റ് ഇടേണ്ട. അയൽ‌പക്കത്തുള്ളയാൾ കാർ വാങ്ങിച്ചത് കൊണ്ട് നമ്മളും കാർ വാങ്ങിക്കണോ? അയൽ‌പക്കത്തുകാരൻ ആഢംബര വസ്തുക്കൾ വാങ്ങിക്കുന്നതും വീട് മോടി പിടിപ്പിക്കുന്നതും കടം വാങ്ങിയിട്ടാവാം. ഒരു പക്ഷേ അവിഹിത സമ്പാദ്യത്തിലൂടെ യാകാം. ചിലപ്പോൾ അത് നാട്ടുകാർ അറിയുമ്പോഴേക്കും വൈകിയിരിക്കും. നാം ചിലവഴിക്കുന്ന തുക അത്യാവശ്യത്തിനാണോ ആവശ്യത്തിനാണോ അനാവശ്യത്തിനാണോ എന്ന് ശരിക്കും ആലോചിച്ച് വിനിയോഗിക്കുകയാണെങ്കിൽ നമ്മുടെ സമ്പാദ്യം നമുക്ക് ധാരാളം മതി. അനാവശ്യത്തിന് പണം ചിലവാക്കിയില്ലെങ്കിൽ അത്യാവശ്യത്തിന് കടം വാങ്ങേണ്ടി വരില്ല. നമുക്ക് ബാധ്യത ഉണ്ടാകുന്നില്ല.

വൈദ്യുതി, വെള്ളം മിതമായി ഉപയോഗിക്കുക. ആവശ്യമില്ലാത്ത മുറികളിൽ ലൈറ്റ് തെളിയിച്ചു വെക്കരുത്. ബാത്ത്‌റൂം, കിച്ചൻ എന്നിവിടങ്ങളിലെ ബൾബുകൾ ആവശ്യം കഴിഞ്ഞാൽ അണക്കുക. ആരുമില്ലാതെ ടിവി ഓണായിക്കിടക്കരുത്. ഫ്രിഡ്ജ് തുറന്നു കൊണ്ടിരിക്കുക, വെളളം ടാപ്പ് നേരാം വണ്ണം അടക്കാതിരിക്കുക, തുടങ്ങിയ അശ്രദ്ധകൾ ഉണ്ടാകരുത്. അലങ്കാരവിളക്കുകൾ പൂർണ്ണമായി ഒഴിവാക്കുക. വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിതോപയോഗം അതൊരു സാമൂഹിക ദ്രോഹം കൂടിയാണ്. വിവാഹം പോലെയുള്ള സന്ദർഭങ്ങളിൽ തെളിയിച്ചു വെക്കുന്ന വൈദ്യുതിയും അന്നു പാഴാക്കി കളയുന്ന അന്നവും സാധാരണക്കാരന് ഒരു മാസം ജീവിക്കാൻ ആവശ്യമായതിലധികമായിരിക്കും. അപ്രകാരം തന്നെ പുകവലിയും ഒഴിവാക്കുക. സാമ്പത്തിക നഷ്ടം മാത്രമല്ല ഉണ്ടാകുന്നത്, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കൂടി അതു കാരണമാകും.

ഭാരിച്ച ചെലവ് കാരണം ലീവ് കിട്ടിയിട്ടും നാട്ടിൽ പോകാതെ ഗൾഫിൽ തന്നെ കഴിയുന്ന ചിലരുണ്ട്. അവർ നാട്ടിലേക്ക് ഭാര്യക്കും മക്കൾക്കും പൈസ അയച്ചു കൊണ്ടിരിക്കും. അവർ എന്തിനാണ് ധനം വിനിയോഗിക്കുന്നെതെന്തിനെന്നതിനെ കുറിച്ച് അന്വേഷിക്കുന്നു പോലുമുണ്ടാകില്ല. വില കൂടിയ മൊബൈലുകളും കാറുകളുമായിരിക്കും മക്കളുടെ കൂട്ടുകാർ. പൈസ കിട്ടുന്ന മുറക്ക് മൊബൈൽ റിചാർജ് ചെയ്തു കൊണ്ടിരിക്കും. കാറുകളിൽ ഇന്ധനം നിറച്ചു കൊണ്ടിരിക്കും. പ്ലാസ്മ സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കാൻ ഡിവിഡികൾ മേശപ്പുറത്തു കുമിഞ്ഞുകൂടും. ഇതൊക്കെ കണ്ട് കൂട്ടു കൂടുന്ന കൂട്ടുകാർ മതി അവന്റെ സത്യ നാശത്തിന്. വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരിക്കും അവന്റെ സ്ഥിതി. സീരിയലുകളിൽ കണ്ണീർ വാർക്കുന്ന ഉമ്മമാർക്ക് മക്കളെ പരിചരിക്കാൻ എവിടെ നേരം? ഒടുവിൽ വഴക്ക്, കുടുംബ കലഹം. ടിവിയും മൊബൈലും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നു കൂടി മനസ്സിലാക്കുക.

കിട്ടുന്ന ശമ്പളം മുഴുവ൯ ഒറ്റ ആഴ്ച കൊണ്ട് തീര്‍‌ത്തേക്കരുത്. ഇത്തിരി മിച്ചം വെച്ചു ശീലിക്കുക. അത് ഭാവിയില്‍ ഹജ് കര്‍മ്മം നിര്‍വ്വഹിക്കാനും വീട്, മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഉപകരിക്കും. ചെറിയ ചെറിയ നിക്ഷേപങ്ങള്‍ തുടങ്ങുക. വലിയ ലാഭ വിഹിതം വാഗ്ദാനം ചെയ്യുന്ന പണമിടപാട് സ്ഥാപനങ്ങളിലും കച്ചവടങ്ങളിലും പങ്കാളികളാകരുത്. അത് തട്ടിപ്പ് സ്ഥാപനങ്ങളാകാം. പൊളിയാനുള്ള സാധ്യതയേറെയാണ്. കയ്യിലുള്ള കാശ് മുഴുവന്‍ നിക്ഷേപിക്കരുത്. അപ്രകാരം തന്നെ ഒരു സ്ഥാപനത്തില്‍ തന്നെ മുഴുവന്‍ തുകയും നിക്ഷേപിക്കുകയുമരുത്. അഥവാ ആ സ്ഥാപനങ്ങള്‍ പൊളിഞ്ഞാലും നമ്മെ ബാധിക്കന്‍ ഇടവരരുത്.

ദുര്‍വ്യയം പോലെത്തന്നെ മോശമായ ഒരു സ്വഭാവമാണ് ലുബ്ധതയും. ലുബ്ധരും ധനം ദുര്‍വ്യയം ചെയ്യുന്നവരും പിശാചിന്റെ കൂട്ടുകാരാണ്. ലുബ്ധരെ ഏറ്റവും പ്രയാസകരമായ മാര്‍ഗ്ഗത്തിലേക്ക് നാം നയിക്കുന്നതാണ്. മരണമടഞ്ഞാല്‍ അവന്റെ സമ്പത്ത് അവന് ഉപകരിക്കുകയില്ല (വി.ഖു) ലുബ്ധതയില്‍ നിന്നു സുരക്ഷിതരായവരത്രെ വിജയികള്‍.(വി.ഖു) പ്രവാചകര്‍ (സ) പറയുന്നു: നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുക.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ചില സമ്പന്നരുണ്ട്. കാല്‍ നൂറ്റാണ്ടോളം സമ്പാദിച്ചത് നാട്ടിലുണ്ട്. ദശലക്ഷക്കണക്കിനു വില വരുന്ന വീട് പണിതിട്ടുണ്ട്. വില കൂടിയ കാര്‍ പോര്‍ച്ചിലുണ്ട്. വീട്ടില്‍ സര്‍വ്വ വിധ സ്ൗകര്യങ്ങള്‍. രണ്ട് കുട്ടികളേയുള്ളൂ. മകളെ കെട്ടിച്ചയച്ചു. മകന്‍ ഉന്നത ഉദ്യോഗസ്ഥന്‍. വീട്ടില്‍ കുടുംബിനി തനിച്ചായിരിക്കും. ചിലപ്പോള്‍ വേലക്കാ‍രിയും. പക്ഷേ ഗള്‍ഫുകാരന്‍ ഇപ്പോഴും ഗള്‍ഫിലാണ്. ചായക്കട നടത്തുകയാണ്. ഗള്‍ഫിലെ നാട്ടു നടപ്പനുസരിച്ച് രാത്രി ഒരു മണിക്കു മുമ്പ് കടയടക്കാനാവില്ല. കടയടച്ചു മുറിയിലെത്തിയാലായി. ചുരുങ്ങിയത് 8 പേരെങ്കിലും ഉണ്ടാകും കുടുസ്സായ മുറിയില്‍. മൂട്ട, കൂറ, എലി, പല്ലി തുടങ്ങിയ വന്യജീവികളും. വാടകപ്പെരുപ്പം കാരണം നല്ല മുറിയെടുക്കാന്‍ അയാളുടെ മനസ്സ് സമ്മതിക്കുകയില്ല. ശരാശരി ആയുസ്സ് കൂട്ടിയാല്‍ തന്നെ ജീവിതത്തിന്റെ 90% ജീവിതവും കഴിഞ്ഞു. മധുരമുള്ള ചായയും ആട്ടിറച്ചിയും കഴിക്കാനാവില്ല. രോഗമുണ്ട്. അയാള്‍ സമ്പാദിച്ചതൊക്കെ ആര്‍ക്ക് വേണ്ടിയാണ്. ചുരുങ്ങിയ പക്ഷം സ്വയം ഉപയോഗിക്കാനെങ്കിലും കഴിഞ്ഞെങ്കില്‍! അന്തസ്സായി ജീവിക്കാനാകുന്നില്ലെങ്കില്‍ ഈ സമ്പത്ത് കൊണ്ടെന്തു പ്രയോജനം?


ഇസ്ലാമിക അധ്യാപനങ്ങള്‍

മിതവ്യയത്തെ കുറിച്ച് ഇസ്ലാം വളരെ ശക്തമായ ഭാഷയില്‍ പ്രതിപാദിക്കുന്നുണ്ട്. മുഹമ്മദ് നബി(സ) യുടെ ജീവിതം ലാളിത്യത്തിന്റെ ഉത്തമ മാതകയായിരുന്നു. പ്രവാചകരെ പോലെ ലളിതമായി ജീവിക്കാന്‍ നമുക്കാകില്ല. എങ്കിലും ദുര്‍വ്യയവും അമിതവ്യയും ഒഴിവാക്കാന്‍ ഒരു പരിധിവരെയെങ്കിലും ശ്രമിക്കണം. ഈന്തപ്പനയോല കൊണ്ട് ഉണ്ടാക്കിയ വീടായിരുന്നു പ്രവാചകന്റേത്. അതിനകത്ത് നീണ്ടു നിവര്‍ന്നു കിടന്നാല്‍ തപ്പാദം വീടിന് വെളിയിലായിരിക്കും. ഈന്തപ്പന നാരു നിറച്ച ഒരു തോലായിരുന്നു പ്രവാചകരുടെ വിരിപ്പ്. (ബുഖാരി) ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ബാര്‍ലിയുടെ ഉണങ്ങിയ റൊട്ടി പ്രവാചകന്‍ കഴിച്ചിരുന്നത് (ബു. മുസ്ലിം) വില കുറഞ്ഞ ഉണങ്ങിയ ഈത്തപ്പഴം പോലും കിട്ടാത്ത രീതിയില്‍ പ്രവാചകന്‍ പലപ്പോഴും വിശപ്പ് അനുഭവിച്ചിട്ടുണ്ട്. (മുസ്ലിം) യുദ്ധത്തിനു പോകുമ്പോള്‍ പോലും പ്രവാചകര്‍ക്ക് മുള്‍‌ച്ചെടിയുടെ ഇലകള്‍ മാത്രമായിരുന്നു ഭക്ഷിക്കാനുണ്ടായിരുന്നത്.(ബു. മു) പലപ്പോഴും പ്രവാചകര്‍ അത്താഴം കഴിച്ചിരുന്നില്ല. പ്രവചകര്‍ വഫാതാകുമ്പോള്‍ ഒരു പുതപ്പും ഒരു മുണ്ടും മാത്രമായിരുന്നു പ്രവാചകന്റെ സമ്പാദ്യം.

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, അനുപേക്ഷണീയമായ ഈ മൂന്ന് കാര്യത്തില്‍ നാം ദുര്‍വ്യയം കാണിക്കുമ്പോള്‍ പ്രവാചകന്റെ ജീവിതത്തെ കുറിച്ച് ഇത്തിരി ചിന്തിക്കുക. നമുക്കു ചുറ്റുമുള്ള പട്ടിണിപ്പാവങ്ങളെ പരിഗണിക്കുക. അവര്‍ക്ക് ദാ‍നം നല്‍കുക. റസൂല്‍ (സ) പറഞ്ഞു: ‘മനുഷ്യാ, ആവശ്യം കഴിഞ്ഞു മിച്ചം വരുന്നത് ദാനം ചെയ്യുന്നതാണുത്തമം. അത് സംഭരിച്ചു വെക്കുന്നത് നാശമാണ്.’ പ്രവാചകര്‍ പറയുന്നു:‘അല്ലാഹു നല്‍കിയതില്‍ സംതപ്തനും ഉപജീവനത്തിനു മാത്രം ആഹാരവുമുള്ള സത്യ വിശ്വാസി വിജയിച്ചിരിക്കുന്നു.(മുസ്‌ലിം) ലളിത ജീവിതം ഈമാനിന്റെ ഭാഗമാണെന്ന് പ്രവാചകര്‍ അരുളി. (അബൂ ദാവൂദ്) അബൂ ഹുറൈറ (റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം. നബി (സ) പറഞ്ഞു: ‘ സമ്പത്തിന്റെ വര്‍ദ്ധനവല്ല ഐശ്വര്യം, പരാശ്രയമില്ലാതിരിക്കലാണ്.‘ അബ്ദുല്ലാഹ് ബ്‌നു അം‌റു ബ്‌നു ആസ്വി(റ) നിവേദനം ചെയ്യുന്നു: റസൂല്‍ (സ) പറഞ്ഞു: ‘അല്ലാഹു നല്‍കിയതില്‍ സംതപ്തിയും ഉപജീവനത്തിനു മതിയായ ആഹാരവുമുള്ള സത്യവിശ്വാസി സ ഭാഗ്യവാനാണ്.’(മുസ്‌ലിം)

ദാനധര്‍മ്മങ്ങള്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും. നിസ്വാര്‍ത്ഥമായ ധര്‍മ്മം നമ്മെ വിപത്തില്‍ നിന്നു സംരക്ഷിക്കും. അല്ലാഹു പറയുന്നു: നിങ്ങള്‍ എന്ത് ചെലവഴിച്ചാലും അല്ലാഹു അതിനു പകരം തരുന്നതാണ് (സബ‌അ`39) ‘ധനത്തില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുന്നതെന്തും നിങ്ങളുടെ തന്നെ ഗുണത്തിനുള്ളതാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചല്ലാതെ നിങ്ങള്‍ അത് ചെലവഴിക്കരുത്. നിങ്ങള്‍ ചെലവഴിക്കുന്ന ധനമേതായാലും അത് നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തരും. നിങ്ങള്‍ക്കതില്‍ യാതൊരു കുറവും വരുത്തുകയില്ല‘ (അല്‍ ബഖറ 272)

ഇബ്‌നു മസ്‌ഊദ് (റ) നിന്ന് നിവേദനം. നബി (സ) പറഞ്ഞു: രണ്ട് പേരുടെ കാര്യത്തിലല്ലാതെ അസൂയക്കവകാശമില്ല. അല്ലാഹു ധാരാളം സമ്പത്ത് നല്‍കി അത് സത്യ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാന്‍ ഭാഗ്യം ലഭിച്ചവനാണ് അതിലൊന്ന്. മറ്റൊന്ന് അല്ലാഹു ഹിക്‍മത് നല്‍കി, അതനുസരിച്ച് വിധിക്കുകയും പഠിപ്പിക്കുകയും ചെയ്യാന്‍ അവസരം ലഭിച്ചവന്‍(ബു. മു)

ഒരു ഈത്തപ്പഴത്തിന്റെ ചെറു കഷ്ണം ദാനം ചെയ്തു കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുകയെന്ന് പ്രവാചകന്‍ താ‍ക്കീത് നല്‍കിയിട്ടുണ്ട്. (ബു.മു) പ്രവാചകരോട് എന്തെങ്കിലും ചോദിച്ചാല്‍ അവിടുന്ന് ഇല്ല എന്ന് പറഞ്ഞിരുന്നില്ല. റസൂല്‍ (സ) പറയുന്നു: മനുഷ്യാ, നീ ദാനം ചെയ്യുക. എന്നാല്‍ നിനക്കും ദാനം ലഭിക്കും എന്നു അല്ലാഹു പറഞ്ഞിട്ടുണ്ട് ‘(ബു.മു.). അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: ‘ദാനം സമ്പത്തു കുറക്കുകയില്ല’ അസ്‌മാ‍‌അ`(റ) നിവേദനം ചെയ്ത ഹദീസില്‍ നബി(സ) പറയുന്നു: ‘നീ സമ്പത്ത് കെട്ടിപ്പൂഴ്‌ത്തി വെക്കരുത്. അങ്ങനെ ചെയ്താല്‍ അല്ലാഹു നിന്റെ നേരെയും അങ്ങിനെ ചെയ്യും.’

സകാത്

‘നിങ്ങള്‍ നിസ്കാരം നിലനിര്‍ത്തുകയും സകാത് കൊടുക്കുകയും ചെയ്യുക. സ്വന്തത്തിനായി വല്ല നന്മയും മുന്‍‌കൂട്ടി ചെയ്തു വെക്കുന്നുവെങ്കില്‍ അത് അല്ലാഹുവില്‍ നിങ്ങള്‍ക്കു കാണും. നിങ്ങള്‍ ചെയ്യുന്നതെല്ലാം നിശ്ചയമായും അല്ലാഹു നല്ലതു പോലെ കാണുന്നവനാകുന്നു.‘ (വി.ഖു.) ‘സകാത് കൊടുക്കാനും നിസ്കാരം നിലനിര്‍ത്താനും നിസ്വാര്‍ത്ഥമായി അല്ലാഹുവിനെ ആരാധിക്കാനുമല്ലാതെ അവരോട് ആജ്ഞാപിച്ചിരുന്നില്ല. അതാണ് ൠജുവായ മാര്‍ഗ്ഗം’.(വി.ഖു. അല്‍ബയ്യിന:5) പ്രവാചകര്‍ (സ) പറയുന്നു: ‘നിങ്ങളുടെ നാഥനായ അല്ലാഹുവിനെ നിങ്ങള്‍ ഭയക്കുക. അഞ്ചു നേരം നിസ്കരിക്കുക. റമളാ‍നില്‍ നോമ്പെടുക്കുക. സകാത് നല്‍കുക. നേത്‌ത്വത്തെ അനുസരിക്കുക. എങ്കില്‍ രക്ഷിതാവിന്റെ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ പ്രവേശിക്കും.‘ വിശുദ്ധ ഖുര്‍‌ആനിൽ നിസ്കാരം നില നി൪ത്താൻ കല്പിക്കുന്നി മിക്ക സ്ഥലത്തും സകാത് നിർവഹിക്കാൻ ആജ്ഞാപിക്കുന്നുണ്ട്.

ഇസ്ലാമിന്‍റെ പഞ്ചകര്‍മ്മങ്ങളില്‍ മൂന്നാമത്തേത് സകാത് ആണ്. പ്രവാചക തിരുമേനിയും അബൂബകര്‍ സിദ്ദീഖ് (റ) വും ഉമര്‍(റ)വും സകാത് കൊടുക്കാത്തവരോട് യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. സകാത് ധനികരുടെ ഓദാര്യമല്ല. ദരിദ്രരുടെ അവകാശമാണ്. അതിനാലാണ് ധനിക്കരോടു യുദ്ധം ചെയ്തെങ്കിലും സകാത് മുതല്‍ പിടിച്ചെടുക്കാന്‍ ഭരണകൂടിത്തിന്‌ ഇസ്ലാം അനുമതി നല്‍കുന്നത്. മാത്രമല്ല ഭരണകൂടത്തിന്‍റെ ബാധ്യത കൂടിയാണത്. ഇസ്ലാമിന്‍റെ പഞ്ച സ്തംഭങ്ങളില്‍ പെട്ട സകാത് നല്‍കാതിരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവന്‍ മതത്തില്‍ നിന്നു പുറത്താണ്. 85ഗ്രാം സ്വര്‍ണ്ണമോ (10½ പവന്‍) തതുല്യമായ തുകയോ ഒരുവര്‍ഷം കയ്യില്‍ ഉണ്ടായാല്‍ അതിന്‍റെ 2½ ശതമാനം സകാത് നല്‍കല്‍ നിര്‍ബന്ധമാണ്. വര്‍ഷം കണക്കാക്കുന്നത് ഹിജ്‌റ വര്‍ഷ പ്രകാരമാണ്. സകാത് നല്‍കാന്‍ റമളാനകാന്‍ കാത്തിരിക്കരുത്. വര്‍ഷം തികഞ്ഞയുടനെ സകാത് നല്‍കണം. സകാത് നല്‍‌കേണ്ടതിന്റെ മഹത്വങ്ങളും നല്‍കാത്തവന്‍ അനുഭവിക്കേണ്ടി വരുന്ന അതി കഠിനമായ ശിക്ഷകളെ കുറിച്ചും പ്രവാചകര്‍ ഏറെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ അതിന്‍റെ പുണ്യങ്ങള്‍ ആഗ്രഹിച്ചും ശിക്ഷ ഭയന്നുമല്ല സകാത് നല്‍കേണ്ടത്. നിസ്കാരം പോലെ നിര്ബന്ധമായ കടമയാണത്. നിര്‍വഹിച്ചേ പറ്റൂ.

സമ്പന്നര്‍ അതി സമ്പന്നരാവുകയും ദരിദ്രര്‍ പരമ ദരിദ്രരാവുകയും ചെയ്യുന്ന അതി ദാരുണമായ കാഴ്ചയാണ്‌ ലോകത്ത് നാം കാണുന്നത്. ആഗോള വല്‍കരണത്തിന്‍റെയും സാമ്രാജ്യത്വ അധിനിവേശത്തിന്‍റെയും ഫലമായി ലോകത്താകമാനം ബാധിച്ച ഈ അസന്തുലിതാവസ്ഥ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു മുക്തി നേടാനും ഇസ്ലാം വിഭാവനം ചെയ്യുന്ന സാമ്പത്തിക ശാസ്ത്രത്തിനു മാത്രമേ കഴിയൂ.


പിൻ‌കുറി: ഒരോ സംഗീത നിശക്കും ദശലക്ഷക്കണക്കിന് ഡോളർ പ്രതിഫലം നേടിയ ഓരോ സംഗീത ആൽബത്തിനും കോടിക്കണക്കിനു ഡോളർ മുൻ‌കൂർ വാങ്ങുകയും ചെയ്ത സംഗീത ചക്രവർത്തി മൈക്കൾ ജാക്സന്റേത് അമേരിക്കൻ പ്രസിഡണ്ടിനെ വെല്ലുന്ന ആഡംബര ജീ‍വിതമായിരുന്നു. സംഗീതത്തിലൂടെ 700 ദശലക്ഷം ഡോളര്‍ അദ്ദേഹം സമ്പാദിച്ചിരുന്നു. പക്ഷേ മരിക്കുമ്പോൾ അദ്ദേഹം 400 ദശലക്ഷം ഡോളറിന്റെ കടക്കാരനായിരുന്നു.

പൂങ്കാവനം ഏപ്രില് 2010

DOWNLOAD PDF
Related Posts with Thumbnails