എനിക്കു പറയാനുള്ള ചില കാര്യങ്ങള്‍ ഞാനിവിടെ തുറന്നു പറയുന്നു. ചിലപ്പോള്‍ അപ്രിയ സത്യങ്ങളാവാം. കപട സദാചാരങ്ങള്‍ക്കെതിരെയാകാം. സദയം ക്ഷമിക്കുക..

30 ഒക്‌ടോബർ 2010

ഫ്ലാഷ് ഡ്രൈവ്



അയാള്‍ ദിവ്യനെ കണ്ടു.
ഇത്തിരി ശാന്തി...
ദിവ്യന്‍ ഒരു ഫ്ലാഷ് ഡ്രൈവ് നല്‍കി.
'സര്‍‌വ്വമത വേദ ഗ്രന്ഥങ്ങളും ഇതില്‍ ഉണ്ട്.
പഴ്സില്‍ സൂക്ഷിച്ചോളൂ.'

ബ്ലൂടുത്ത്



'ദൈവമേ, ഭൂമിയില്‍ ഇത്തിരി പോലും കരുണയില്ല.
അയാള്‍ പ്രാര്‍ത്ഥിച്ചു
'ബ്ലൂടുത്ത് ഓണാക്കൂ', ദൈവം.
ദൈവ കാരുണ്യം ഭൂമിയില്‍ വര്‍ഷിച്ചു കൊണ്ടിരുന്നു.

മെമ്മറികാര്‍ഡ്


മനുഷ്യന്റെ നന്മ തിന്മകള്‍ മാലാഖമാര്‍ രേഖപ്പെടുത്തുന്നുണ്ട്,
പരലോകത്ത് വിചാരണ ചെയ്യുവാന്‍.
പണ്ട് മദ്രസയില്‍ പഠിച്ചത്
മരണാസന്ന സമയത്ത് അയാള്‍ ഉള്‍ക്കിടിലത്തോടെ ഓര്‍ത്തു.
അയാള്‍ മെമ്മറികാര്‍ഡ് ഫോര്‍മാറ്റ് ചെയ്തു.

23 ഒക്‌ടോബർ 2010

ദുബൈ ശുര്‍ഥ VS കേരള പോലീസ്



ഭാരതീയ മഹാരാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ കായിക മാമാങ്കം കെങ്കേമമായി കൊണ്ടാടി പേരും പെരുമയും നേടിയപ്പോള്‍, പിടി ഉഷയെ ക്ഷണിക്കാത്തതു മൂലം കായിക പ്രേമികള്‍ക്കുണ്ടാ‍യ മനോവിഷമം തീര്‍ക്കാമെന്നു വെച്ചാണ് ആസ്ത്രേലിയയുമായുള്ള ഏകദിനം കൊച്ചിയില്‍ വെച്ചത്. കുടിവെള്ളം ജപ്പാനില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന സ്വന്തം നാട്ടുകാരോടു അനുകമ്പ തോന്നിയ ദൈവം, മഴ പെയ്യിച്ചാല്‍ കളി മുടങ്ങുമെന്ന് നിനച്ചിരിക്കില്ല. ഈ നാണക്കേടില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ സാക്ഷാല്‍ കേരള പോലിസിനു തന്നെ ഇടപെടേണ്ടിവന്നു. അങ്ങിനെ കാക്കിയുടുപ്പിട്ട പോലീസ് ഏമാന്‍മാരും കറുത്ത കോട്ടിട്ട വക്കീല്‍ സാറമ്മാരും തലസ്ഥാനത്ത് മാറ്റുരച്ചു. ഉഗ്രമായ പോരാട്ടത്തിലൂടെ തലസ്ഥാനം പൂരപ്പറമ്പാക്കി ലോക പോലീസിനു തന്നെ മാതൃകയായി. കായിക മാമങ്കത്തില്‍ സ്വര്‍ണ്ണ പതക്കം നേടിയ അഭിനവ് ബിന്ദ്രയെ പോലും വെല്ലുന്നതായിരുന്നു കേരള പോലീസിന്റെ ഉന്നങ്ങള്‍. ഇങ്ങനെ എത്രയെത്ര ധീര ശൂര സാഹസങ്ങള്‍!

എനിക്ക് പോലീസിനെ ചെറുപ്പം മുതലേ ഭയമാണ്. പോലീസിനെ കാണുമ്പോള്‍ എന്റെ അടിവയറു കാളും. കുടവയറും കൊമ്പന്‍ മീശയും വെടിയുണ്ട നിറച്ച തോക്കും. ഏതു നിമിഷവും ഉന്നം വെക്കും. വെടിവെക്കും. അടികിട്ടും. എന്നിങ്ങനെയുള്ള ആധിയാണെനിക്ക്. എങ്കിലും ചെറുപ്പത്തില്‍, പോലീസ് വണ്ടി കണ്ടാല്‍ ദൂരെ മറഞ്ഞു നിന്നു കൗതുകത്തോടെ നോക്കിയിട്ടുണ്ട്. ആരെയാണ് അടിക്കുകയെന്ന്, വെടി വെക്കുകയെന്നിങ്ങനെ യുള്ള ആകാംക്ഷ. എന്നേക്കാള്‍ ഇത്തിരി മുതിര്‍ന്ന എസ് എഫ് ഐ കുട്ടികള്‍, ‘കാക്കിക്കുള്ളിലെ കാട്ടാളാ, ഞങ്ങള്‍ക്ക് നിങ്ങള്‍ പുല്ലാണ്” എന്ന മുദ്രവാക്യം വിളിച്ച് ഹൈ സ്കൂളിന് മുന്നില്‍ വലയം വെക്കുമ്പോള്‍ വലിയ അത്ഭുതമാണെനിക്ക്. ‘ന്റെ പടച്ചോനേ, ഇവര്‍‌ക്കെന്ത് ധൈര്യാ’.

പാസ്പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നതിന്റെ നടുക്കം ഇന്നും മാറിയിട്ടില്ല. നിറയെ അധ്യാപകരുള്ള ഹെഡ് മാഷിന്റെ റൂമില്‍ കയറിച്ചെല്ലുന്ന ഒരു എല്‍ പി സ്കൂള്‍ വിദ്യാര്‍ഥിയുടെ അവസ്ഥയായിരുന്നു. ആനക്കാലുകള്‍ക്കിടയിലൂടെ മറുപുറം കടക്കുന്ന ഭീതിയോടെയാണ് ഇപ്പോള്‍ കോഴിക്കോട് എയര്‍‌പോര്‍ട്ട് കടക്കുന്നത്. നിറയെ പോലീസ് കാരാണ്. വയസ്സേറെ ആയിട്ടും പോലീസിനോടുള്ള ഭീതി കുറയുകയല്ല, ഏറുകയാണ്. ഉരുട്ടിക്കൊലയും പരത്തിക്കൊലയും, ആറ്റില്‍ ചാടിച്ചും കിണറ്റില്‍ ചാടിച്ചും പോലിസ് കാട്ടുന്ന സാഹസികതകള്‍ കേള്‍ക്കുമ്പോള്‍ ദൈവമേ അവരുടെ മുന്നില്‍ പെടരുതേ എന്നാണെന്റെ പ്രാര്‍ത്ഥന. ഗ്വാണ്ടനമോ ജയിലധികൃതരും കേരള പോലീസു ഒരേ നാണയത്തിന്റെ മറുപുറങ്ങളാണ്.


ദുബൈ പോലീസിന്റെ മുന്നിലൂടെ നെഞ്ച് വിരിച്ച് നടക്കാനും മെട്രോ സ്റ്റേഷനുകളിലെ യൂണിഫോമണിഞ്ഞ പോലീസുകാര്‍ക്കു മുന്നില്‍ കാലിന്‍ മേല്‍ കാല്‍ കയറ്റിവെച്ചിരിക്കാനുമുള്ള എന്റെ ധൈര്യം ചില്ലറയൊന്നുമല്ല. വഴിയോരങ്ങളില്‍ കണ്ട് മുഖപരിചയമുള്ള പോലീസുകാര്‍ക്ക് കൈ കൊടുത്തു സലാം പറയുന്നതിനും ഒട്ടും സങ്കോചമില്ല. അവരോടു വഴിയന്വേഷിക്കാം. സഹായം തേടാം. കൈകാട്ടി പോലീസ് വണ്ടി നിറുത്തിച്ച് റോഡു മുറിച്ചു കടക്കാം. എത്ര സൗമ്യമായാണ് ജനങ്ങളോട് അവര്‍ പെരുമാറുന്നത്.

ഒരു വെള്ളിയാഴ്ച കുടുംബ സമേതം അല്‍ഥവാറിലെ എമിറേറ്റ്സ് കോപറേറ്റീവില്‍ ഇത്തിരി സാധാനം വാങ്ങിക്കാന്‍ കയറിയതാണ്. സാധനങ്ങള്‍ പെറുക്കിയെടുത്ത് എനിക്കു ഹന്നയ്ക്കും എടുക്കാന്‍ കഴിയുന്നതിലേറെയായി. വീട്ടിലേക്ക് പത്തു മിനിറ്റ് ദൂരമേയുള്ളൂ. ഹന്നയുടെ ഒരു കയ്യില്‍ സാലിഹും മറുകയ്യില്‍ ഒരു ഷോപ്പിംഗ് ബാഗും ഉണ്ടായിരുന്നു. നടന്നു തുടങ്ങിയതേയുള്ളൂ. ഒരു പോലീസുകാരന്‍ വീടന്വേഷിച്ചു.വണ്ടിയുണ്ടോ എന്ന് ചോദിച്ചു. പോലീസ് കാരന്‍ തന്റെ കുടുംബത്തെ അല്‍ഥവാര്‍ പാര്‍ക്കിലാക്കി വാഹനത്തിനരികെ കാത്തു നില്‍ക്കുകയായിരുന്നു.
‘വണ്ടി വേണ്ട, ദാ അവിടെയാണ് വീട്‘. ഞാന്‍ വീടിന്റെ ഭാഗത്തേക്ക് കൈ ചൂണ്ടി.
വണ്ടിയില്‍ കയറ്, ഞാന്‍ കൊണ്ടു വിട്ടു തരാമെന്ന് പോലീസ്.
ലാ.. ലാ.. മശ്‌കൂര്‍.. മശ്‌കൂര്‍..(വേണ്ട. നന്ദി) ഞാന്‍ പറഞ്ഞൊഴിഞ്ഞു.
എന്നിട്ടും പോലീസ് വിട്ടില്ല. ഒടുവില്‍ പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഞങ്ങള്‍ വണ്ടിയില്‍ കയറി.ഹന്നയുടെ കണ്ണുകളില്‍ ഭയവും അത്ഭുതവും. പോലീസ് ഞങ്ങളെ വീട്ടിലെത്തിച്ചു. “നല്ല പോലീസ് അല്ലേ?” വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ ഹന്ന വാ തുറന്നു. “ഇവര്‍ മാത്രമല്ല, ദുബൈ പോലീസ് നല്ലവരാണ്.” ഞാന്‍ മറുപടി നല്‍കി.

റാഷിദിയ മെട്രോ സ്റ്റേഷനരികെ കാര്‍ പാര്‍ക്ക് ചെയ്ത് സലീം സ്റ്റേഷനിലേക്ക് നടന്നു. സ്റ്റേഷനകത്തു കടമ്പോഴേക്കും ഒരു ഫോണ്‍ കാള്‍.
‘സലീം ആണോ?”
‘അതെ’
വണ്ടിയുടെ നമ്പര്‍ പറഞ്ഞു കൊണ്ട്, വണ്ടി തന്റേതാണോയെന്ന് ചോദിച്ചു. ശുര്‍ഥയാണെന്നറിഞ്ഞപ്പോള്‍ സലീമിന്റെ ഹൃദയമിടിപ്പ് കൂടി. വല്ല ഫൈനും ആയിരിക്കും. തന്റെ പിന്നില്‍ പോലീസ് വണ്ടി ഉണ്ടായിരുന്നത് സലീം ഒര്‍ത്തു.
“അതിന്റെ പാര്‍ക്കിംഗ് ലൈറ്റ് ഓഫ് ചെയ്തിട്ടില്ല. പോയ് ഓഫാക്ക്“ പോലീസ് പറഞ്ഞു.
സലീം ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴേക്കും ബാറ്ററി കാലിയാകും. വണ്ടി സ്റ്റാര്‍ട്ടാകില്ല. അത് പോലീസിനറിയാം. ചിലപ്പോള്‍ പോലീസ് തന്നെ ബറ്ററി റീ ചാര്‍ജ്ജ് ചെയ്തു കൊടുക്കേണ്ടിയും വരും.

ഇത്തരം നന്മകളും സദ്‌വൃത്തിയും സൗഹൃദവും കാത്തു സൂക്ഷിക്കുന്നതോടൊപ്പം തന്നെ നിതാന്ത ജഗ്രത പുലര്‍ത്തുന്നുമുണ്ട് ദുബൈ പോലീസ്.

ഞങ്ങള്‍ അല്‍ ഥവാറിലായിരുന്നു താമസം. ചുറ്റും വി ഐ പി അറബികളുടെ വീടുകള്‍. ഒരു നാള്‍ സാലിഹിനെ ഉറക്കി ഞങ്ങളും ഉറക്കത്തിലേക്കു കടക്കുമ്പോഴാണ് വാതിലിന് മുട്ടുന്നത് കേട്ടത്. വാതില്‍ തുറന്നു. വിറച്ചു കൊണ്ടു ഫൈസല്‍. അവന്റെ ആരിഫ നാട്ടിലായിരുന്നു.
‘നീ കുഞ്ഞിനെയുമെടുത്ത് വാ. പുറത്ത് പോലീസുണ്ട്.” വിറയാര്‍ന്ന ശബ്ദമായിരുന്നു ഫൈസലിന്റേത്. ഏറെ പണിതുറക്കിയ സാലിഹിനെ എടുത്ത് ഹന്നയെയും വിളിച്ചുണര്‍ത്തി വീടിന് വെളിയിലിറങ്ങി. ഹന്നയ്ക്കും വിറക്കാന്‍ തുടങ്ങി. പോലീസ് ഞങ്ങളെ കണ്ടു. കുഞ്ഞിനെയും. തിരിച്ചു പോയ്കോളാന്‍ പറഞ്ഞു.

ഫൈസല്‍ പിന്നീട് സംഗതി പറഞ്ഞു. അവന്റെ സുഹൃത്ത് ഫസല്‍ വീട്ടില്‍ വന്നു ഏറെ വൈകിയാണ് പോയത്. ഫസല്‍ പോയതിനു ശേഷം ഗൈറ്റ് അടക്കാന്‍ വെളിയിലറങ്ങിയ അവനെ പോലീസ് ‘പൊക്കുക’യായിരുന്നു. രാത്രി വൈകിയ നേരത്ത് സംശയാസ്പദമായി കണ്ട അവനെ ചോദ്യം ചെയ്ത്, ‘നിരപരാധിത്വം” ബോധ്യപ്പെട്ട് പോലീസ് വിട്ടയച്ചു.



ഒരിക്കല്‍ പുലര്‍കാല വെളുപ്പിന് ജബല്‍ അലിയിലേക്കുള്ള ബസിന് വേണ്ടി ഒടുകയായിരുന്ന ഷംസീറിനെയും പാട്രോളിങ്ങിലായിരുന്ന പോലീസ് പൊക്കിയിരുന്നു. വെളുപ്പാന്‍ കാലത്ത് ലാപ്‌ടോപ് മോഷ്ടിച്ച് ഒടുകയാണെന്ന് അവര്‍ക്ക് തോന്നിപ്പോയി. പൊതുജനങ്ങളുടെ ചെറിയ ചലനങ്ങള്‍ പോലും ദുബൈ പോലീസ് ശ്രദ്ധിക്കുന്നുണ്ട്.

ഫാമിലി വരുന്നതിന് മുമ്പ് നായിഫിലെ ദുബൈ ലൈബ്രറി ബില്‍ഡിംഗിലായിര്‍ന്നു താമസം.തൊട്ടടുത്ത ഗ്രോസറിയിലെ ഇറാനി രാവിലെ കട തുറന്നപ്പോള്‍ സെയ്‌ഫ് ലോക്കര്‍ കാണാനില്ല. അവരുടെ കുടുംബക്കാര്‍ മുഴുവന്‍ ജോലി ചെയ്യുന്ന കടയാണ്. അവരുടെയൊക്കെ പാസ്പോര്‍ട്ട്, പൈസ, ലൈസന്‍സ് പോലുള്ള രേഖകള്‍ അതിലുണ്ടായിരുന്നു. പിന്നിലെ ഗ്രില്‍ മുറിച്ചാണ് സാധനം കടത്തിയിട്ടുള്ളത്. ഇറാനി നായിഫ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ ചെന്നു. പോലീസ് ഇറാനിയെ അകത്തേക്ക് കൂട്ടി ചെന്നു. ഇറാനിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. തന്റെ ലോക്കറും കള്ളനും അതാ മുന്നില്‍. രാത്രി കള്ളന്‍ ലോക്കറുമായി പോകുന്ന വഴിതന്നെ പാട്രോളിങ്ങിലായിരുന്ന പോലീസ് പിടികൂടുകയായിരുന്നു.

ഇങ്ങനെ എടുത്തു പറയാന്‍ മാത്രം ജാഗരൂഗരാണ് ദുബൈ പോലീസ്. കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ നിന്ന് ജ്വല്ലറിയിലേക്ക് തുരങ്കമുണ്ടാക്കിയത് പോലീസ് അറിയുന്നത് മോഷണത്തിനു ശേഷവും. സെണ്‍‌ട്രല്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലില്‍ നിന്നു പ്രതികള്‍ രക്ഷപ്പെടുന്നു.

കടുത്ത ജാഗ്രത പാലിക്കുകയും നിരവധി കുറ്റവാളികളെ താമസംവിനാ പിടികൂടുകയും ചെയ്തിട്ടുണ്ട് ദുബൈ പോലീസ്. എന്നാല്‍ അവരുടെ പെരുമാറ്റം ഒട്ടും പരുക്കമല്ല താനും.

ചെറിയ ഒരു അത്യാഹിതങ്ങളോ അപടകങ്ങളോ ഉണ്ടായാല്‍ മതി, സര്‍വ്വ വിധ സന്നാ‍ഹങ്ങളുമായി ദുബൈ പോലീസ് പറന്നെത്തും. ചെറിയൊരു അഗ്നിസ്ഫുരമുണ്ടായാല്‍ ഒരു യുദ്ധ പ്രതിരോധനത്തിനുള്ള ആക്കത്തോടെയാണ് അവരുടെ കുതിപ്പ്. ഞങ്ങള്‍ മലയാളികള്‍ക്ക് അത് കാണുമ്പോള്‍ പുച്ഛവും. ചിമ്മിനിക്കൂട് അണക്കാന്‍ ഫയര്‍ ഫോഴ്സോ എന്ന പരിഹാസം. കാരണം നമ്മുടെ നാട്ടില്‍ ദുരന്തങ്ങള്‍ കെട്ടണയുമ്പോഴേക്കല്ലേ പോലീസ് സന്നാ‍ഹം എത്തുകയുള്ളൂ. മദ്യ മയക്കത്തില്‍ നിന്നുണരുമ്പോഴേക്കും ‘പൂരം” കഴിഞ്ഞിരിക്കും.

അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തി ആക്രമണം തുടങ്ങിയപ്പോള്‍, ദുബൈയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ശക്തമായ ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടിരുന്നു. സംഘാടകരില്ലാതെ ‘സ്വയം ഭൂ’ ആയ ഒരു റാലി. തീവ്രവാദത്തിന്റെ സിരാകേന്ദ്രമായ പാകിസ്താനില്‍ നിന്നുള്ള പതിനായിരക്കണക്കിന് പഠാണികളും തീവ്ര പ്രതികാര വാഞ്ചയുമായി നിരവധി ഫലസ്തീനികളും അഫ്‌ഗാനികളും റാലിയില്‍ പങ്കെടുത്തിട്ടുണ്ട്. അമേരിക്കന്‍ കോണുസുലേറ്റ് ലക്ഷ്യമാക്കിയായിരുന്നു റാലി. കോണ്‍സുലേറ്റിന് പൂര്‍ണ സംരക്ഷണം പോലീസ് നല്‍കി. റാലിയെ പ്രതിരോധിക്കാന്‍ നിരവധി സായുധ പോലീസുകാരും വാഹനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഒരു തുള്ളി ചോര ചിന്താതെ, റാലിയില്‍ പങ്കെടുത്ത ആരെയും നോവിക്കാതെ പോലീസ് ആ റാലി പിരിച്ചു വിട്ടു. “നിങ്ങളുടെ പ്രതിഷേധം ഞങ്ങള്‍ മനസ്സിലാക്കുന്നു. ആരും പ്രകോപിതരാകരുത്. സമധാനത്തോടെ പിരിഞ്ഞു പോകണം.” എന്ന് വളരെ സൗമ്യതയോടെ പോലീസ് മേധാവി ലൗഡ് സ്പീക്കറിലൂടെ വിളിച്ചു പറയുക മാത്രമാണ് ചെയ്തത്. പോലീസ് വളരെ ശാന്തമായിട്ടായിരുന്നു ജനങ്ങളെ നേരിട്ടത്. ആ റാലിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനെങ്ങാനും പാടു പറ്റിയിരുന്നെങ്കില്‍, ഇന്ന് ദുബൈയുടെ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഞങ്ങളുടെയും.

കേരളത്തില്‍ നൂറ്റി ചില്വാനം ആളുകള്‍ നടത്തുന്ന സമരങ്ങളും താലൂക്ക്-കളക്ട്രേറ്റ് മാര്‍ച്ചുകളും പിരിച്ചു വിടണമെങ്കില്‍ ചോരപ്പുഴ ഒഴുകണം. മുത്തങ്ങയിലും കിനാലൂരും കാസര്‍‌ഗോഢും ഒക്കെ കണ്ടത് അതാണല്ലോ?

ദുബൈ പോലീസിന്റെ ജാഗ്രതയും കുറ്റവാളികളെ കണ്ടെത്താനുള്ള രീതിയും സൗമ്യതയും ലോക പോലീസിനു തന്നെ മാതൃകയാണ്.

ഇപ്പോൾ കിട്ടിയത്: കണ്ണൂര്‍ സെണ്‍‌ട്രല്‍ ജയില്‍ നിന്നു തടവുകാരന്‍ ജയില്‍ ചാടി. ജീവപര്യന്തം തടവില്‍ കഴിയുന്ന ഒറ്റപ്പാലം സ്വദേശി മോഹന്‍‌ദാസാണ് ജയില്‍ ചാടിയത്. മാള ഇരട്ടക്കൊലപാതക കേസിലെ പ്രതി റിപ്പര്‍ ദയാനന്ദനും മോഷണ കേസുകളിലെ പ്രതി റിയാസും മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും രക്ഷപെട്ടിരുന്നു. ഇവരെ പിടികൂടിയശേഷം ജയിലില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. 25/10/2010 12:12pm
Related Posts with Thumbnails